അറഫാ മൈതാനം പാല്‍ കടലായി; ഹജ്ജ് സമാപനത്തിലേക്ക്.. ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍

മക്ക : സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ജ്വലിക്കുന്ന ഓര്‍മ്മകളുമായി അറഫാ മൈതാനം ഇന്നലെ ശുഭ്രസാഗരമായി മാറി. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിച്ചു വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങ് പൂര്‍ത്തിയാക്കി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്കവല്‍മുല്‍ക്ക്, ലാ ശരീക്കലക് എന്ന തല്‍ബിയത്ത് ധ്വനികളും ദൈവകീര്‍ത്തനങ്ങളുമായി ഒരേമനസ്സും ഒരേ വസ്ത്രവുമായി വന്നെത്തിയവര്‍ അപൂര്‍വ്വനിമിഷങ്ങളെ ഭാവിജീവിതത്തിന്റെ കടിഞ്ഞാണാക്കി മാറ്റിയാണ് അറഫാമൈതാനം വിട്ടത്. 
പാപഭാരം മനസ്സിനേല്‍പ്പിച്ച ക്ഷതങ്ങള്‍ തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ മനമുരുകിയുള്ള പ്രാര്‍ത്ഥനയിലൂടെ അവര്‍ ഏറ്റുപറഞ്ഞു ഹൃദയവിശുദ്ധി വരുത്തി. സ്വജീവിതം സര്‍വ്വലോകരക്ഷിതാവിന് മുമ്പില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചവര്‍ മാനവരാശിയുടെ എെക്യപ്പെടലിന്റേയും സമത്വത്തിന്റേയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സര്‍വ്വോപരി സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവാന്‍ സ്വയം പ്രതിജ്ഞയെടുത്തു. ദേശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ പണത്തിന്റെയോ അതിര്‍വരമ്പുകള്‍ക്കപ്പുറം ദൈവപ്രീതിയും ഇഹപരവിജയവും മാത്രം അവര്‍ ലക്ഷ്യമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ തന്നെ മിനായില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് തീര്‍ത്ഥാടകര്‍ വാഹനങ്ങളിലും കാല്‍നടയായും യാത്രതിരിച്ചിരുന്നു. തിരക്കിനിടയില്‍ ഗതാഗത തടസ്സമുണ്ടാകുമെന്ന് കരുതി തീര്‍ത്ഥാടകരെ നേരത്തെ അറഫയിലെത്തിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നു. ഹജ്ജിന്റെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചെത്തിയ മശാഇര്‍ sൈ്രയിന്‍ ഇത്തവണ സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ വഹിച്ച് പുണ്യകേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തിയത് ഏറെ ആശ്വാസമായി. 
അറഫയിലെ നമിറ മസ്ജിദിലും താല്‍കാലികമായി തീര്‍ത്ത ടെന്റുകളിലും റോഡുകളിലും വഴിയോരങ്ങളിലുമായി ശുഭ്രവസ്ത്രധാരികളായ ജനസഞ്ചയം പാല്‍ക്കടല്‍ തീര്‍ത്തു. ഇവിടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവും ഭരണകൂടവും കാട്ടിയ ശുഷ്കാന്തി എടുത്തുപറയേണ്ടതായിരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ വളണ്ടിയര്‍മാരും സുരക്ഷാസേനാംഗങ്ങളും സഹായിക്കുന്നത് കാണാമായിരുന്നു. 24 ഡിഗ്രി താപനിലയായതിനാല്‍ കാലാവസ്ഥയും അനുകൂലമായിരുന്നൂ.
അറഫാ സംഗമം പൂര്‍ത്തിയാക്കി ഇന്നലെ അസര്‍ നമസ്കാരാനന്തരം തന്നെ ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മുസ്ദലിഫയില്‍ രാപ്പാര്‍ക്കല്‍ കര്‍മം നിര്‍വഹിച്ച ഹാജിമാര്‍ ഇന്ന് ബലി കര്‍മവും മുടിനീക്കല്‍ കര്‍മവും നിര്‍വഹിക്കും. സഊദി അറേബ്യയില്‍ ഇന്നാണ് ബലി പെരുന്നാള്‍.